Monday, October 19, 2015

അമ്പാ....!


ന്റെ മകന് ഒരു വയസു തികയുന്നതിനും മുൻപ്, കൃത്യമായി പറഞ്ഞാൽ 5-മാസങ്ങൾക്ക് മുൻപ്, അവനെ അവന്റെ വല്ല്യപ്പനും വല്ല്യമ്മയും കൂടി യേശു അമ്പാ എന്നൊക്കെ പഠിപ്പിക്കുന്ന സമയം. അവൻ ഒക്കെ പഠിച്ചു മിടുക്കനായി ഓടി ചാടി നടക്കുന്ന സമയം. യേശുവിന്റെയും മാതാവിന്റെയും ഒക്കെ ഫോട്ടോക്ക് മുന്നി,ൽ പോയി കൈ നീട്ടി പ്രാർത്ഥിക്കുന്ന സമയം. ഞാൻ ഇതൊക്കെ കണ്ട് അഭിമാനപൂരിതനായി നില്ക്കുന്ന സമയം.

ഇടയ്ക്കു ഞാനും അവനെ അമ്പാ എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. ഒരിക്കൽ അടുക്കളയിൽ നിന്നും ഒരു അമ്പാ വിളി കേട്ടു. ഞാൻ ചെന്ന് നോക്കുമ്പോൾ അവ്യക്തമായ ഒരു ചിത്രത്തിന് മുൻപിൽ (ഏകദേശം മുഖ ചിത്രത്തിലേത് പോലെ ഒരു പടം) അവൻ കൈയ്യും നീട്ടി പിടിച്ച് അമ്പാ എന്ന് വിളിക്കുന്നു. അല്പം ആശങ്കയോടെയാണ് ഞാൻ നോക്കി നിന്നത്. എന്റെ മനസ്സിലേക്ക് പലതും കടന്നു വന്നു.

ദുഃഖ വെള്ളിയാഴ്ച നഗരി കാണിക്കൽ സമയം കഴിഞ്ഞ് രൂപം മുത്തുന്ന ഒരു ചടങ്ങ് ഞങ്ങൾ ക്രിസ്ത്യാനികളുടെയിടയിലെ ഒരു പാരമ്പര്യമാണ്. ആ സമയത്ത് പെണ്ണും ആണും ഒക്കെ വല്ലാത്തൊരു തിരക്ക് കൂട്ടലാണ് രൂപം മുത്താൻ. ചിലപ്പോഴൊക്കെ ഈ ഇടി കാണുമ്പോൾ എനിക്ക് തോന്നും കർത്താവ്‌ മരിക്കേണ്ടിയിരുന്നില്ല എന്ന്. (എനിക്ക് മാത്രമല്ല പലർക്കും തോന്നിയിട്ടുണ്ടാകും.)

തിരിച്ച്കാര്യത്തിലേക്ക് വരാം. ഇനി ഞാൻ എങ്ങനെ അവനെ  അമ്പാ എന്ന് വിളിക്കാൻ പഠിപ്പിക്കും? ഇനിയും ഇത്തരം രൂപങ്ങളിലും പടങ്ങളിലും  നോക്കി വിളിപ്പിക്കണോ? അങ്ങനെ ചെയ്‌താൽ അവൻ നാളെ രൂപം മുത്താൻ ഇടി കൂട്ടില്ലേ? സാധ്യത ഉണ്ട് അല്ലേ......? അവന്റെ വളർച്ചയിൽ ശരിയായ തിരിച്ചറിവ് ഇക്കാര്യത്തിൽ പകർന്നുകൊടുക്കേണ്ടത് ആവിശ്യമാകാം.
അവന്റെ തന്നെ ഉള്ള് നോക്കി  ദൈവത്തെ വിളിക്കാൻ പഠിപ്പിക്കുക. അതിന് വേണ്ടിയാണ് കൂദാശകളെന്ന അറിവാണ് തിരിച്ചറിവാകുമ്പോൾ പഠിപ്പിക്കേണ്ടതെന്നും തോന്നുന്നു.

Tuesday, March 31, 2015

എന്ന് സ്വന്തം യൂദാസ്!


ന്റെ പേര് യൂദാസ്! ഞാൻ മുപ്പത് വെള്ളിക്കാശിന്റെ ഉടയോനല്ല. അത് ഞാൻ ആ നിമിഷം തന്നെ വലിച്ചെറിഞ്ഞ് കളഞ്ഞു.

പിന്നെ എന്തിന് വേണ്ടിയാ ഞാൻ ഒറ്റി കൊടുത്തത്? രക്ഷാകരകൃത്യം പൂർത്തിയാക്കുവാൻ സഹായിച്ചതാണോ എന്നെ വെറുക്കപ്പെട്ടപ്പെട്ടവനാക്കിയത്?

പറ്റിപ്പോയി... അതിനു ഇനിയും എന്നെ ശിക്ഷിക്കണോ? നിങ്ങളുടെ ജീവിതസാഹചര്യങ്ങളിലോക്കെ പലപ്പോഴും എന്റെ പേര് ഉപയോഗിച്ച് കുറ്റം വിധിക്കാറുണ്ടല്ലോ! എന്തിനിങ്ങനെ? എത്ര കാലമായി ഇങ്ങനെ?? പ്ലീസ്..........പറ്റിപ്പോയി!!

സാവൂളും കർത്താവിനെ പീഡിപ്പിച്ചില്ലേ? കർത്താവ് വിളിച്ചപ്പോൾ സാവൂൾ കേട്ടു. എന്നെ വിളിക്കാൻ ഇനി കർത്താവ്‌ ഇല്ലല്ലോ! പക്ഷെ, ആ കാശു മേടിക്കുന്നതിനു മുൻപ് എന്നെയും വിളിച്ചു. രണ്ടു-മൂന്ന് വട്ടം. അപ്പോൾ അത് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഞാൻ ബധിരനായിരുന്നു. ആ വെള്ളിക്കാശ് തൊട്ടപ്പോഴാണ് ഹൃദയഭേദകമായി മാറിയത്.

എനിക്ക് പശ്ചാത്തപിക്കാൻ അവകാശമില്ലേ? ദാവീദിനും സാവൂളിനും അങ്ങനെ പലർക്കും അത് ആവാമെങ്കിൽ എനിക്കും ആയിക്കൂടെ. പക്ഷെ, കൂടെ നടന്ന എന്റെ കർത്താവിനെ കൊലയാളികൾക്ക് വിട്ടുകൊടുത്ത വേദന കരഞ്ഞിട്ടും തീർന്നില്ല. അതാണ്‌ സ്വയം അവസാനിപ്പിച്ചത്.

കർത്താവുണ്ടായിരുന്നേൽ ഉറപ്പായും എന്റെ അടുത്ത് വന്നേനെ. ജനിക്കാതിരുന്നെങ്കിൽ എന്ന് എന്നോട് പറഞ്ഞിരുന്നെലും അവൻ എന്റെ അടുത്ത് വന്നേനെ. നഷ്ടപ്പെട്ട ആടായിരുന്നല്ലോ ഞാൻ.

പക്ഷെ, അന്ന് ഹൃദയം നുറുങ്ങി കരഞ്ഞിരുന്നപ്പോൾ പത്രോസോ അന്ത്രയോസോ ആരും എന്റെ അടുത്ത് വന്നില്ല. ആരെങ്കിലും-വഴിപോക്കരെങ്കിലും ഒന്ന് എന്റെ അടുത്തിരുന്നു ആശ്വസിപ്പിച്ചിരുന്നേൽ ഞാൻ ഇന്ന് വിശുദ്ധ യൂദാസ് എന്ന് വിളിക്കപ്പെടുമായിരിന്നിരിക്കണം.

സവൂളിന് വിശുദ്ധ പൗലോസ് ആകാമെങ്കിൽ എനിക്കും വിശുദ്ധ യൂദാസ് ആകാം. എന്തേ..? ആയിക്കൂടെ?

അന്ന് ആരെങ്കിലും നിങ്ങൾ വഴിപോക്കരെങ്കിലും............................................................! എങ്കിൽ-
തീർച്ചയായും വിശുദ്ധ യൂദാസ് എഴുതിയ സുവിശേഷം നിങ്ങളും വായിച്ചേനെ. 

എന്ന്,
സ്വന്തം യൂദാസ്!