Friday, September 29, 2017

ജീവനുള്ള കളിപ്പാട്ടം



ർക്കും വേണ്ടാതെ പുറത്തേക്ക് എറിയപ്പെട്ട പാവം ഞാൻ...

മണ്ണിൽ താണ് തുടങ്ങിയപ്പോൾ പതിയെ എത്തി നോക്കി. ആരും വന്നില്ല. വീണ്ടും താണ് തുടങ്ങിയപ്പോൾ കുതറി എണീക്കാൻ ഒരു വിഫല ശ്രമം. എന്റെ കൂടെ സാറ്റ് കളിച്ചവർ എന്നെ നോക്കുന്നില്ല. ഹൃദയം കുത്തി നോവിക്കപ്പെട്ട നിമിഷങ്ങൾ. കുടുബത്തിൽ ആയിരുന്നപ്പോൾ അവർ ചൊല്ലി കെട്ടിയിരുന്ന കുരിശിന്റെ വഴി പോലെ കണ്ണ് നനയിക്കുന്ന സന്ദർഭങ്ങൾ.

എന്റെ കണ്ണ് നിറഞ്ഞപ്പോൾ കൂടെ കരയാൻ ആകാശം മാത്രം. ഞാൻ ശരിക്കും നനഞ്ഞു. വെയിലേറ്റ് കരിവാളിച്ച എന്നിലേക്ക് കുളിർ കോരിയിട്ട ആ ജലത്തെ ഞാൻ നെഞ്ചും വിരിച്ചു സ്വീകരിച്ചു. ഓരോ തുള്ളിയും എന്നിലേക്ക് ഒഴുകിയിറങ്ങി. പിന്നെ എങ്ങോട്ടേക്കോ ഒഴുക്കി ഒഴുകി...

ആ ഒഴുക്കിൽ ഞാൻ നനഞ്ഞു സുന്ദരിയായി. ഇപ്പോൾ എന്നെ വലിച്ചെറിഞ്ഞ അമ്മു കുട്ടിക്കും വേണം അപ്പുറത്തെ വീട്ടിലെ കിച്ചു ചേട്ടനും വേണം. എനിക്ക് വേണ്ടി പിടിവലി. അതുഗ്രൻ സ്വീകരണം. എനിക്ക് പൊട്ടൊക്കെ തൊട്ട് തന്നു. മുടിയും കെട്ടി തന്നു. പുതിയ ഉടുപ്പും തുന്നി തന്നു. എന്ത് രസം. ഞാൻ കൊതിച്ച ദിവസങ്ങൾ.

മഴ മാറി വെയിൽ വന്നു. കാലങ്ങൾ പിന്നെയും ഉരുണ്ടു. മുഖത്ത് ചെളിയായി. ഉടുപ്പ് അഴുക്കായി. എറിയപ്പെടുന്നതിന് മുൻപേ ഞാൻ പടി ഇറങ്ങി.

ദാ വരുന്നു മഴ.

Thursday, September 28, 2017

ഒരു പെൺ സൗഹൃദം



ഞാൻ വിളിക്കും അപ്പോൾ നീ വരും
എന്റെ ചിന്തകളിൽ ചിലത് ഞാൻ നിനക്ക് തരും
ചിലത് നീ കട്ടെടുക്കും
മറ്റുചിലത്, ചിതലരിച്ചത് നീ എനിക്ക് തരും
ചിതലിനെ ഞാൻ എന്റെ ചിന്തകളിൽ ചേർത്ത് വെക്കും
കേട് മാറ്റി പുതിയവ നിനക്ക് ഞാൻ സമ്മാനിക്കും

ചിതലുകളെയും പുറ്റുകളെയും ഞാൻ ഹൃദയം കൊണ്ട് സ്നേഹിച്ചു
അവയ്ക്കായി കാതോർത്തു, വാശിപിടിച്ചു
അവയൊക്കെ എനിക്ക് മാത്രം എന്ന് നീ പറഞ്ഞു
ഞാൻ വാനോളം ഉയർന്നു, അഹങ്കരിച്ചു, സന്തോഷിച്ചു

ഞാൻ ഉറങ്ങിയപ്പോൾ ഒരു ജീവി വന്ന്-
പുറ്റുകളെ ചവിട്ടി മെതിച്ചു
ചിതലുകളിൽ ചിലതിനെ തിന്നൊടുക്കി
ചിലത് ചിതറി ഓടി, മറ്റിടങ്ങളിൽ താമസമാക്കി

ചിതലുകൾ കാർന്ന കേടുള്ള ചിന്തകളുമായി നീ അലഞ്ഞു
ചിതലുകൾ ഇല്ലാതെ പുറ്റുകൾ ഇല്ലാതെ ഞാനും

കാത്തിരുപ്പിന്റെ നാളുകളിൽ ദീക്ഷ വളരും മുടി നരക്കും
ചിതലുകൾ വളരും പുറ്റുകൾ പെരുകും
നീ വിളിക്കും അപ്പോൾ ഞാൻ വരും