എൻ്റെ മരണം
മരണം തലയിൽ മത്തുപിടിച്ചുനിൽക്കുന്നു,
മരണം അടുത്തറിയാൻ എന്തെന്നില്ലാത്ത ആഗ്രഹം.
എങ്ങനെയായിരിക്കും എന്റെ മരണം!
അത് നേരത്തെ അറിയുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ….
മനസ്സ് വല്ലാതെ തുള്ളിച്ചാടുന്നു;
എന്തിനാണ് എന്റെ മനസ്സേ.... നീ ഇങ്ങനെ സന്തോഷിക്കുന്നത് ?
മരണം അടുത്തെത്തിയെന്ന് നിനക്ക് മനസ്സിലായോ?
എത്തിയോ?
സത്യം പറയ്.... എങ്ങനെയാണ് ഞാൻ മരിക്കുന്നത്?
എനിക്കറിയണം.
എന്താണ് നീ ഒന്നും മിണ്ടാതെയിരിക്കുന്നത്…!
എന്തെങ്കിലുമൊന്നു ഉരിയാടൂ… എനിക്കു ദേഷ്യം വരുന്നു.
ദേഷ്യമെന്ന വികാരം തന്നെയാണോ? അതോ, പേടിയോ?
ഇല്ലാ… എനിക്കു പേടിയില്ല…
ജനിച്ചാൽ ഒരിക്കൽ മരിക്കേണ്ടേ…
പിന്നെയെന്തിന് ഞാൻ പേടിക്കണം.
ഒരു തയ്യാറെടുപ്പുതന്നെ നടത്തിക്കഴിഞ്ഞപോലെ തോന്നുന്നു…
ഇതെപ്പോൾ സംഭവിച്ചു! ഞാൻ പോലും അറിയാതെ എന്റെ മരണത്തെ നേരിടാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞോ?
ഒരുങ്ങാനോ എന്താടാ, നീ ഷേവൊക്കെ ചെയ്ത് സുന്ദരക്കുട്ടനായിരിക്കുവാണോ?
നീ മണ്ടനാണ് കേട്ടോ!!
മരിച്ചുകഴിഞ്ഞാൽ പിന്നെ നിന്റെ ശരീരം പുഴുനുരക്കും. പുഴുവിനറിയില്ല നീ ഒരുങ്ങിക്കിടക്കുവാണെന്ന്!
അറിഞ്ഞാലോ? ഈ സുന്ദരക്കുട്ടനെ കിട്ടിയതിൽ അവറ്റകൾ സന്തോഷിക്കും, അല്ലേ…
സുന്ദരനോ! നീയോ? എന്നെ ചിരിപ്പിക്കരുത്…
എന്തേ! ഞാൻ അത്ര ബോറൊന്നുമല്ല. ഒന്നു കുളിപ്പിച്ചെടുത്താൽ സുന്ദരൻ തന്നെ!
ഹാ! തന്നെ, തന്നെ. ഉടനെ കുളിക്കാം… അല്ല! കുളിപ്പിക്കും. എന്നിട്ട് കിടത്തും.
എന്നിട്ട് തലയ്ക്ക് തിരിക്കത്തിച്ചു വെയ്ക്കും, സാമ്പ്രാണിത്തിരിയും,
ചിലപ്പോൾ കുന്തിരിക്കവും.
ഹോ! എന്നെ ആ അവസ്ഥ ഒർമ്മിപ്പിക്കാതെ… പ്ലീസ്…
എനിക്കതിഷ്ടമില്ല. വല്ലാത്ത പുകയും ബഹളവും.
മരിച്ചുകിടന്നാലും അല്പം സ്വസ്ഥത തരില്ല.
ആകെയൊരു മരണാന്തരീക്ഷം.
അതൊഴിവാക്കണം.
ആര് ഒഴുവാക്കാൻ…
അതില്ലാതെയെങ്ങനെയാ കുഴിയിലേക്ക് വെയ്ക്കുന്നത്.
ഒക്കെയൊരു ആചാരങ്ങളല്ലേ!
വേണ്ട!! എനിക്കതുവേണ്ട!!! മരിച്ചുകഴിഞ്ഞാൽ പിന്നെയെന്താചാരം.
ഒരാവിശ്യവുമില്ല.
സ്വസ്ഥമായി പെട്ടിയിൽ കിടക്കുക, അതെടുത്തുകുഴിയിൽ വയ്ക്കുക.
അപ്പോഴെല്ലാവരും കുറച്ചു മണ്ണെടുത്ത് എന്റെ പെട്ടിയുടെ മുകളിലിടും.
കുന്തിരിക്കവും, വീട്ടിൽ പുകച്ചതിന്റെ ബാക്കിയുണ്ടേൽ; അത് മറക്കാതെ ആരെങ്കിലും സെമിത്തേരിയിലേക്ക് കൊണ്ടുവന്നാൽ…
പെട്ടിയിൽ കിടക്കുന്നയെന്റെ മുകളിൽ കുന്തിരിക്കമിടേണ്ട കാര്യമുണ്ടോ?
അത് വൈകിട്ടു വീട്ടിൽ പുകച്ചാൽ എന്റെ മരണത്തിന്റെ മണമെങ്കിലും പോയി കിട്ടും.
അല്ലേ… അതെ!
ഹും…